Kerala
തിരുവനന്തപുരം: റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു തകർത്തയാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.
മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചെന്തിട്ട, തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് ഇയാൾ എറിഞ്ഞ് തകർത്തത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് നാട്ടുകാർ ആളെ പിടികൂടിയത്.
കറുത്ത ഷർട്ടും പാന്റ്സും കൈയിൽ കവറുമായെത്തിയ ഇയാൾ പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കല്ലെടുത്ത് വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്. ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിഞ്ഞവർ പരിസരങ്ങളിൽ അന്വേഷണം നടത്തി ഡിപിഐ ഭാഗത്തുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
District News
തൃപ്രയാർ: യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ. നാട്ടിക എകെജി ഉന്നതി സ്വദേശി കാമ്പ്രത്ത് വീട്ടിൽ അഖിൽ (33)നെയാണ് തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് രാത്രി ഒന്പതരയോ ടെ നാട്ടിക സ്വദേശിനിയായ യുവതി സുഹൃത്തിനൊപ്പം ബൈക്കിൽ വന്നിറങ്ങിയ സമയം പ്രതി ഒരു കാരണവും കൂടാതെ യുവതിയുടെ സുഹൃത്ത് അമലിനെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന യുവതിയെ ലൈഗീക ചുവയോടെ അസഭ്യങ്ങൾ പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ ഷോൾഡറിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയ സംഭവത്തിലാണ് നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
ചാലക്കുടി: പരിയാരം പൂവത്തിങ്കൽ പെട്രോൾപമ്പിനുസമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്കപ്പ് വാൻ മോഷ്ടിച്ചയാൾ അറസ്റ്റിൽ.
പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെ(50)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30ന് പരിയാരം പൂവത്തിങ്കൽ പെട്രോൾപമ്പിന് സമീപത്തുനിന്നാണ് പിക്കപ്പ് വാൻ മോഷ്ടിച്ച് കൊണ്ടുപോയത്.
പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. റിബിൻ ഉടനെതന്നെ ചാലക്കുടി പോലീസിൽ വിവരമറിയിച്ചു.
തുടർന്നുനടന്ന ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെയും വാഹനത്തെയും പോലീസ് തിരിച്ചറിഞ്ഞത്.
സംഭവത്തിനുപിന്നാലെ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ പ്രതിയെ പോലീസ് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്തു.
നസീർ ചാലക്കുടി, അതിരപ്പിള്ളി, ഗുരുവായൂർ ടെമ്പിൾ, പാലക്കാട് ടൗൺ പോലീസ് സ്റ്റേഷനുകളിലായി ഏഴു ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ചാലക്കുടി സിഐ എം.കെ. സജീവ്, എസ്ഐ അജിത്ത്, ജിഎസ്ഐ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ അമൽ, റെജിൻ, സോനു, ദീപു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
NRI
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവച്ച കേസിൽ 26കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57കാരിയായ ഗ്വാഡലൂപ്പ് ഗോൺസാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് വെടിവച്ചതെന്നുമാണ് പ്രതിയുടെ വാദം.
സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.നിലവിൽ നോഹ ട്രൂബ ഡാലസ് കൗണ്ടി ജയിലിലാണ്.
ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
District News
ആലുവ: ഫോറെക്സ് ട്രേഡിംഗ് വഴി ലാഭം വാഗ്ദാനം ചെയ്ത് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ വിദേശത്ത് നിന്ന് കോഴിക്കോട് വന്നിറങ്ങിയപ്പോൾ അറസ്റ്റ് ചെയ്തു. കാസർഗോഡ് ഇരിയാൻ പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാ(25)നെയാണ് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ആൻസോ ക്യാപ്പിറ്റൽ എന്ന കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് കോടനാട് ചേരാനല്ലൂർ സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ഇയാളുടെ പക്കൽനിന്ന് പല തവണയായി 41,21,514 രൂപ തട്ടിയെടുക്കുകയും ചെയ്തു.
2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്നു പണം അയപ്പിക്കുകയായിരുന്നു. പത്ത് ബാങ്കിംഗ് ഇടപാടുകളിലൂടെയാണ് പണം കൈക്കലാക്കിയത്. തുടർന്ന് 1,11,552 രൂപ പരാതിക്കാരന് അയച്ച് കൊടുത്തു. ലാഭം ഉൾപ്പെടെ ബാക്കി 40, 09,962 രൂപ നൽകാതിരുന്നതോടെയാണ് പോലീസിൽ പരാതി നല്‍കിയത്.
അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം മുഹമ്മദ് ഹബീബ് റഹ്മാനിലേക്ക് എത്തുന്നത്. അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോളാണ് മുഹമ്മദ് ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്ഐമാരായ സി.കെ. രാജേഷ്, ടി.കെ. വർഗീസ്, എഎസ്ഐ ടി.കെ. സലാവുദ്ദീൻ, എസ്സിപിഒ പി.കെ. ദിനേശൻ, സിപിഒമാരായ ജെറി കുര്യാക്കോസ്, അൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
District News
കരുനാഗപ്പള്ളി: മദ്യപിക്കാൻ പണം കൊടുക്കാത്തയാളെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ ഷാൻ (44 )ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് നൗഫലിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു.
അതു കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതിയായ ഷാൻ നൗഫലിനെ ചെകിടത്തടിക്കുകയും കൈയിൽ കരുതിയ ഏതോ മൂർച്ചയുള്ള ആയുധം വച്ചു കുത്തുകയുമായിരുന്നു. കുത്തിയതു കൈകൊണ്ട് തടഞ്ഞതിനാൽ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.
കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മാളിയേക്കൽ ജംഗഷനു സമീപം വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ, എസ് സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
കൊട്ടിയം: സൈക്കിൾ നൽകാത്ത വിരോധം നിമിത്തം യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കോവിൽവട്ടം കണ്ണനല്ലൂർ, വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ഹരികൃഷ്ണൻ (26) ആണ് കൊട്ടിയം പോലീസി െ ന്റ പിടിയിലായത്. വടക്കേ മൈലക്കാട് കിഴക്കേ മതെരുവിള വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 ഓടെ ഹരികൃഷ്ണൻ വടക്കേമൈലക്കാട് പള്ളിവാസൽ കാവിന് സമീപം വെച്ച് ഉണ്ണികൃഷ്ണനെ തടഞ്ഞു നിർത്തി സൈക്കിൾ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിച്ചു. സൈക്കിൾ നൽകാൻ വിസമ്മതിച്ചതോടെ ഹരികൃഷ്ണൻ സൈക്കിൾ ദൂരത്തേക്ക് വലിച്ചെറിയുകയും കയ്യിലിരുന്ന കത്തി കൊണ്ട് ഉണ്ണികൃഷ്ണനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ ഉണ്ണികൃഷ്ണൻ കൊട്ടിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം ഇൻസ്പെക്ടർ പി.പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിതിൻ നളൻ, ശ്രീകുമാർ, സിപിഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
District News
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.
തരുവണ, പൊരുന്നന്നൂർ, ചങ്കരപ്പാൻ അബ്ദുൾ മജീദി(56)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. നവംബറിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് ഇയാളെ മാനന്തവാടി പോലീസ് സംഘം പിടികൂടിയത്.
ഒരു മാസത്തോളം ഫോണ്‍ ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖ്, സബ് ഇൻസ്പെക്ടർ കെ. സിൻഷ, അസി. സബ് ഇൻസ്പെക്ടർ റോയ്സണ്‍ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് നിസാർ, പ്രജീഷ്, അരുണ്‍കുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Kerala
കോഴിക്കോട്: അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാറിനെയാണ് (56) കോഴിക്കോട് റൂറല്‍ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ സൈബർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ബുധനാഴ്ച രാത്രിയാണ് സന്തോഷ് കുമാറിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
Kerala
കട്ടപ്പന: നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) ആണ് അറസ്റ്റിലായത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോനു പരാതി നൽകുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം പോലീസ് ഇയാളെ പാലക്കാടുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
National
മുംബൈ: മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഫ്രഞ്ചു വനിതയെ (27) ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ. ബാന്ദ്ര മേഖലയിൽവച്ചാണ് കഴിഞ്ഞയാഴ്ച ഫ്രഞ്ചുയുവതി ലൈംഗിക അതിക്രമത്തിനിരയായത്.
സ്കൂട്ടറിലെത്തിയ സുനിൽ വഗേല (25) ആണ് യുവതിയെ പീഡിപ്പിച്ചത്. ധാരാവിയിലെ ആക്രിക്കച്ചവടക്കാരനായ വഗേലയെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്.
പരാതി നല്കി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. പ്രതിയുടെ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. അന്‍പതിലേറെ സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.
കോൺസുലേറ്റിൽ ഫ്രഞ്ച് ടീച്ചറായി പ്രവർത്തിക്കുകയാണ് യുവതി. സുഹൃത്തിന്റെ പാലി ഹില്ലിലുള്ള വീട്ടിലെത്തിയശേഷം മടങ്ങവേ നവംബർ എട്ടഅ അർധരാത്രിക്കാണ് ഫ്രഞ്ച്യുവതിക്കു നേർക്ക് ലൈംഗിക അതിക്രമമുണ്ടായത്.
District News
മൂവാറ്റുപുഴ : കോടതി പരിസരത്ത് നിന്നും പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസിലെ റിമാന്‍ഡ് പ്രതി പിടിയില്‍. കഴിഞ്ഞ 29ന് വാഴക്കുളം പോലീസിനെ വെട്ടിച്ചു കടന്ന പശ്ചിമ ബംഗാള്‍ സ്വദേശി സനത് മണ്ഡലിനെയാണ് മുര്‍ഷിദാബാദിലെ റാണിനഗര്‍ പോലീസിന്റെ സഹായത്തോടെ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പശ്ചിമ ബംഗാളിലെ പ്രതിയുടെ വീടിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പിടികൂടിയത്.
വാഴക്കുളം സ്റ്റേഷൻ സബ് ഇന്‍സ്പെക്ടര്‍ ജോജി, സിപിഒ അനീഷ്, മൂവാറ്റുപുഴ പോലീസ് എസ്സിപിഒ അജിംസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രശ്ചിമ ബംഗാളിലെത്തി പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ നാളെ മൂവാറ്റുപുഴയിലെത്തിക്കും.
കല്ലൂര്‍ക്കാട് ജംഗ്ഷനിലുള്ള സ്ഥാപനത്തില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പ് കോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസില്‍ പിടിയിലായ സനത് മണ്ഡല്, ശ്രീമന്ദ മണ്ഡല് എന്നിവരാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിസരത്തു നിന്നും രക്ഷപ്പെട്ടത്. കോടതി റിമാന്‍ഡ് ചെയ്ത ശേഷം ജയിലിലേക്കു കൊണ്ടുപോകാന്‍ ജീപ്പില്‍ കയറ്റുന്നതിനിടെ പ്രതികള്‍ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടുകയയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്രീമന്ദ മണ്ഡലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനിയോട് നഗ്നചിത്രം ആവശ്യപ്പെട്ട കാസര്‍ഗോഡ് സ്വദേശി പിടിയില്‍. കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ (29 ) ആണ് പോക്സോ നിയമപ്രകാരം ബേപ്പൂർ പോലീസിന്റെ പിടിയിലായത്.
ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് താൻ സിനിമാ സംവിധായകൻ ആണെന്നും സിനിമയിൽ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് വാട്സ്ആപ് വഴി മെസേജ് അയയ്ക്കുകയും നിരന്തരം പിന്തുടർന്ന് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലുമായി ചേർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
International
ടോക്കിയോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജപ്പാൻ സന്ദർശനത്തിനു ദിവസങ്ങൾ ശേഷിക്കേ ടോക്കിയോയിലെ യുഎസ് എംബസിക്കു സമീപം കത്തിയുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ. മുപ്പതിനടുത്ത് പ്രായമുള്ള ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനു പരിക്കേറ്റു.
ഇയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമല്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചോദ്യംചെയ്യലിൽ അമേരിക്കയുമായോ ട്രംപുമായോ ബന്ധപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ല.
അടുത്ത തിങ്കൾ മുതൽ ബുധൻ വാരെയാണ് ട്രംപ് ജപ്പാൻ സന്ദർശിക്കുന്നത്. സുരക്ഷയ്ക്കായി 18,000 ഉദ്യോഗസ്ഥരെ ടോക്കിയോ പോലീസ് വിന്യസിച്ചിട്ടുണ്ട്.
നരുഹിതോ ചക്രവർത്തിയുമായും പുതിയ പ്രധാനമന്ത്രി സനായി തകായിച്ചിയുമായും ട്രംപ് ചർച്ച നടത്തും.
Kerala
കൊല്ലം: 150 ലിറ്റർ ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പിടിയിലായത്.
പൂജ, ഗാന്ധി ജയന്തി അവധിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. കൂട്ടാളിക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് ജേക്കബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 150 ലിറ്റർ ഗോവ നിർമിത മദ്യം പിടികൂടിയത്.
ബിവറേജസ് അവധി ആയാൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്റെ രീതി. ഗോവയിൽ 140 രൂപ വില വരുന്ന മദ്യം 700 രൂപയ്ക്കായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ജേക്കബിന് കൂടാതെ മറ്റു ചിലരും ഇതിൽ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ കൊണ്ടുവരുന്ന മദ്യം ജേക്കബിന്റെ വീട്ടിലാണ് ഒളിപ്പിച്ചു വയ്ക്കാറുള്ളത്.
പോലീസ് എത്തുമെന്ന് മനസിലാകി കൂട്ടാളി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.